വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ സമ്പൂർണ്ണ നാവിക ഉപരോധം ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കാൻ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ‘ദി ഹാർട്ട്ബീറ്റ് ഓഫ് ഇറാൻ’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ താര കംഗർലൂ ആണ് ഇറാന്റെ സാമ്പത്തിക-സൈനിക ബദൽ ശേഷിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്. ഇറാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യമെങ്കിൽ, അതിനെ മറികടന്ന് തങ്ങളുടെ എണ്ണ വിൽക്കാനുള്ള വഴികൾ ഇറാൻ പണ്ടേ കണ്ടെത്തിയിട്ടുണ്ടെന്ന് അവർ ‘അൽ ജസീറ’യോട് വ്യക്തമാക്കി.
അമേരിക്ക ഹോർമോസ് കടലിടുക്കിൽ നാവിക ഉപരോധം കടുപ്പിച്ചാലും കാസ്പിയൻ കടൽ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ വഴിയുള്ള ബദൽ വ്യാപാര പാതകൾ ഇറാനു മുന്നിൽ തുറന്നു കിടപ്പുണ്ട്. മുൻപ് യുദ്ധം ഏറ്റവും കടുത്ത ഘട്ടത്തിൽ ആയിരുന്നപ്പോൾ പോലും പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ ഇറാന് സാധിച്ചിരുന്നു. എന്നാൽ, ഇരുവിഭാഗവും തമ്മിലുള്ള സൈനിക സംഘർഷം നീണ്ടുപോകുന്നത് നിരപരാധികളായ സിവിലിയന്മാരുടെ ജീവനും മേഖലയിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അമേരിക്കൻ നീക്കങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ പ്രധാന എണ്ണ-വാതക സംഭരണശാലകൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്താനുള്ള സാധ്യതയാണ് നിലവിൽ ഏറ്റവും വലിയ ആശങ്കയായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.



