റിയാദ്: കഴിഞ്ഞ ദിവസം എസി പൊട്ടിത്തെറിച്ചു മരണപ്പെട്ട പറവൂർ മാഞ്ഞാലി സ്വദേശി സിയാദിൻറെ ജനാസ റിയാദിൽ ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താമസസ്ഥലത്ത് എ സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു സിയാദ് മരണപ്പെട്ടത്. റിയാദിൽ ആശുപത്രിയിരിക്കെയായിരുന്നു സിയാദിന്റെ മരണം. റിയാദ് ഹയ്യൂൽ സലാം മഖ്ബറയിൽ സിയാദിന്റെ ജനാസ മറവ് ചെയ്തു.
സിയാദിന്റെ സംസ്കാര ചടങ്ങുകളിൽ ആദ്യാവസാനം വരെ പങ്കെടുത്ത സ്പോൺസർ വികാരഭരിതനായിരുന്നു. പ്രായാധിക്യം മറന്ന് ജനാസ സംസ്കരിക്കുന്നതിനും അദ്ദേഹം മുന്നിലായിരുന്നു. ഖബറിലിറങ്ങാനും അനന്തര നടപടിക്രമങ്ങൾക്കും നേതൃത്വം നൽകി. സിയാദിനെ കുറിച്ച് സംസാരിക്കുമ്പോൾ സ്പോൺസറുടെ വാക്കുകൾ മുറിഞ്ഞു. കണ്ഠമിടറി, കണ്ണുകൾ ഈറനണഞ്ഞു, മകൻ നഷ്ടപെട്ട പിതാവിൻറെ വേദനയോടെയാണ് അദ്ദേഹം സുഹൃത്തുക്കളെ സ്വീകരിച്ചത്.
വീടിന് മുന്നിൽ തഹ്സിയത്തിന്റെ ബോർഡ് വെക്കുകയും മരണാന്തര ചടങ്ങുകൾക്ക് ശേഷം എല്ലാവരെയും അദ്ദേഹം വീട്ടിലേക്ക് ക്ഷണിക്കുകയും സൽകരിക്കുകയും ചെയ്തു. സ്വദേശികളും വിദേശികളുമായി നിരവധിപേരാണ് സ്പോൺസറുടെ വീട്ടിലെത്തിയത്. അതിഥികൾക്ക് മുന്നിൽ സിയാദ് ബഷീറിന്റെ നന്മകൾ പറയുന്നതിൽ ഒരു പിശുക്കും അദ്ദേഹം കാണിച്ചില്ല. സിയാദിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു.
ഒരു സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ നേർകാഴ്ചയായിരുന്നു സിയാദിന്റെ മരണാനുബന്ധ ചടങ്ങുകളിൽ റിയാദുകാർ കണ്ടത്. കേവലം തൊഴിലുടമ മാത്രമല്ല സ്പോൺസർ എന്ന് സമൂഹത്തതിന് മനസിലാക്കി കൊടുക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിക്ക് സ്പോൺസറുമായുള്ള ഊഷ്മള ബന്ധം സിയാദ് ബഷീറിന്റെ മരണാനുബന്ധ ചടങ്ങുകളിൽ പ്രവാസികൾ കണ്ടു.
സൗദി പൗരൻറെ വീട്ടിൽ ഏഴു വർഷമായി ഡ്രൈവറയി ജോലി ചെയ്യുകയാണ്. ഭാര്യയും മകളുമുണ്ട്. ഉമ്മുകുൽസുവാണ് മാതാവ്. സുമയ്യ ഏക സഹോദരിയാണ്. സഹോദരപുത്രൻ മുഹമ്മദ് ഷമീർ മാലിപ്പുറം റിയാദിലുണ്ട്. എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ്, അലി ആലുവ, കരീം കാണാംപുറം ജൂബി ലൂക്കോസ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തിൽ സിയാദിൻറെ മരണാനന്തര നടപടികൾ പൂർത്തിയാക്കിയിരുന്നത്.



