ബാഗപത്: ഉത്തർ പ്രദേശിലെ ബാഗപത് ജില്ലയിൽ ഗംഗ നൗലിയിലെ പള്ളി ഇമാമിന്റെ കുടുംബത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയുമാണ് പള്ളി വളപ്പിലെ വീട്ടിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദോഘാട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പള്ളിയിലാണ് സംഭവം. ഇമാം ഇബ്റാഹീമിൻറെ ഭാര്യ ഇസ്‌റാന (30) മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരുടെ മൃതദേഹങ്ങളാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഇമാം ഇബ്റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ ഇസ്‌റാനയുടെ മൃതദേഹം നിലത്തും പെൺകുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിലുമായിരുന്നു കണ്ടത്. ഭാര്യ സമീപത്ത് താമസിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ എടുക്കാറുണ്ടായിരുന്നു. ഉച്ചക്ക് മൂന്ന് മണിക്ക് ട്യൂഷന് എത്തിയ കുട്ടികളാണ് മൃതദേഹങ്ങൾ കണ്ടത്. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ക്രൂരമായ കൊലപാതകം പുറം ലോകം അറിഞ്ഞത്. മുസഫർ നഗറിലെ സുന്ന സ്വദേശിയായ ഇബ്രാഹീം കഴിഞ്ഞ നാല് വർഷമായി ഇവിടെ പള്ളിയിൽ സേവനം ചെയ്‌ത് വരികയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മീററ്റ് ഡിഐജി കലാനിധി നൈതാനിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മൂവരും കൊല്ലപ്പെട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മൃതദേഹം നീക്കം ചെയ്യുന്നതിൽ നിന്ന് പോലീസ് തടഞ്ഞു. കൂടുതൽ പോലീസ് സേന എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പോലീസ് സൂപ്രണ്ട് സൂരജ് കുമാർ റായ് പറഞ്ഞു.



