കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിന് അക്രമത്തിൽ പോലീസിന്റെ പങ്ക് വെളിപ്പെടുത്തി കോഴിക്കോട് റൂറൽ എസ്‌പി കെ ഇ ബൈജു. പൊലീസിലെ ചിലർ മനഃപൂർവം പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ചതായി എസ്‌പി പറഞ്ഞു. ഷാഫി പറമ്പിൽ എംപിയുടെ പുറകിൽ നിന്നും ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. അവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും വടകരയിലെ ഒരു പരിപാടിയിൽ എസ്‌പി പറഞ്ഞു.
പോലീസ് ലാത്തിച്ചാർജ് ചെയ്‌തിട്ടില്ല. ലാത്തിച്ചാർജ് ചെയ്യുകയാണെങ്കിൽ ഒരു കമാൻഡ് നൽകുകയോ വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യും. ഇത് അവിടെ നടന്നിട്ടില്ല. പക്ഷെ തങ്ങളുടെ കൂടെയുള്ള ആളുകൾ അവിടെ മനപ്പൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസ്സിലായി. അവർ ആരാണെന്ന് കണ്ടുപിടിക്കാൻ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തി വരികയാണെന്ന് റൂറൽ എസ്‌പി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വടകര എംപി ഷാഫി പറമ്പിലിന് നേരെ പോലീസ് അതിക്രമം ഉണ്ടായത്. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. പേരാമ്പ്ര സികെജി കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ യുഡിഎഫ് സിപിഎം തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെ യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് റാലി സംഘടിപ്പിച്ചിരുന്നു. റാലികൾ നേർക്കുനേർ വന്നതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷമായി. ഇതിനിടെ പോലീസ് ലാത്തി ചാർജ്ജും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്നായിരുന്നു ലാത്തി കൊണ്ട് ഷാഫി പറമ്പിലിനെ അടിച്ചത്.



