തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ പൊതുപ്രവർത്തകൻ രാഹുൽ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം.) കോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സൈബർ പോലീസ് രാഹുൽ ഈശ്വറിനെ ഞായറാഴ്ച കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ ജാമ്യത്തിനായി ശക്തമായി വാദിച്ചെങ്കിലും, യുവതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അധിക്ഷേപിച്ചുവെന്ന പോലീസിൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ കേസിൽ പത്തനംതിട്ട മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ എന്നിവരടക്കം അഞ്ച് പ്രതികളാണ് ഉള്ളത്.



