ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ കരുത്താർജിക്കുകയാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പ്രസ്താവിച്ചു. ജിദ്ദയിൽ നടന്ന ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം വ്യാപാരത്തിൽ ഒതുങ്ങുന്നതല്ലെന്നും അത് വിശ്വാസത്തിലും പങ്കിട്ട തന്ത്രപരമായ താൽപ്പര്യങ്ങളിലും അധിഷ്ഠിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സൗദി അറേബ്യയുടെ ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക മേഖലയിൽ കൈവരിച്ച വലിയ പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വ്യാപാരം, നിക്ഷേപം, സംസ്കാരം, പ്രവാസി ക്ഷേമം തുടങ്ങിയ മേഖലകളിൽ സൗദിയിലെ വിവിധ ഗവർണർമാരുമായും ബിസിനസ് പ്രമുഖരുമായും സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധമാണ് ഈ പങ്കാളിത്തത്തിന്റെ നട്ടെല്ല്. വരും വർഷങ്ങളിൽ ഊർജ്ജം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും പ്രവാസി സമൂഹവും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളും അരങ്ങേറി.



