കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒരു യുവതി കൂടി അറസ്റ്റിലായി. പൊന്നാനി സ്വദേശി മഞ്ജിമയാണ് പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ യുവതികളുടെ എണ്ണം മൂന്നായി ഉയർന്നു. ഫാഷൻ ഷോയുടെ പേരുപറഞ്ഞ് മനുഷ്യക്കടത്തും കൂട്ടബലാത്സംഗവും നടത്താൻ കൂട്ടുനിന്നുവെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റാരോപണം. നേരത്തെ അറസ്റ്റിലായ സിന്ധുവിനെയും അലീനയെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണ്ണായക വിവരങ്ങളിലേക്ക് നയിച്ചത്.
ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് മുഖ്യസൂത്രധാര അലീനയാണ് യുവതികളെ ദുബായിലേക്ക് കടത്തിയത്. പദ്ധതിയുടെ വിശ്വാസ്യത ഉറപ്പാക്കാൻ സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം നൽകാനും പ്രതികൾ മടികാണിച്ചില്ല. സിന്ധുവിന്റെ സഹായത്തോടെ ദുബായിലെത്തിച്ച യുവതികളെ മാരകമായ ലഹരി നൽകി മയക്കിയാണ് ക്രൂരമായി പീഡിപ്പിച്ചിരുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടികളെ പലർക്കും മുമ്പിൽ കാഴ്ചവെച്ചുവെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.



