കൊച്ചി: യുവജന നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ആശ്വാസം നൽകിക്കൊണ്ട് ആദ്യ ബലാത്സംഗക്കേസിലും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ അദ്ദേഹം പ്രതിയായ മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. കർശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഫെബ്രുവരി 16-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും അന്ന് ഹാജരാകുന്നത് ഒരു കസ്റ്റഡിയായി കണക്കാക്കാമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, സംസ്ഥാനം വിട്ടുപോകരുത്, രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തണം, പാസ്‌പോർട്ട് സമർപ്പിക്കണം തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. പരാതിക്കാരിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി പ്രഥമദൃഷ്ട്യാ വിലയിരുത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി തെറ്റല്ലെന്നും കോടതി വ്യക്തമാക്കി. രണ്ടും മൂന്നും കേസുകൾക്ക് നേരത്തെ കോടതി ജാമ്യം നൽകിയിരുന്നു.



