ബീജിംഗ്: ലെബനന്റെ പരമാധികാരവും സുരക്ഷയും യാതൊരു കാരണവശാലും ലംഘിക്കപ്പെടാൻ പാടില്ലെന്ന് ചൈന വ്യക്തമാക്കി. ലെബനനിൽ ഇസ്രായേൽ നടത്തിയ പുതിയ സൈനിക നീക്കങ്ങൾ മേഖലയിലെ അതീവ ദുർബലമായ സമാധാനാന്തരീക്ഷത്തെ തകർക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ബെയ്ജിംഗിൽ പറഞ്ഞു. സാധാരണക്കാരുടെ ജീവനും സ്വത്തിനും പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കണമെന്നും, മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ബന്ധപ്പെട്ട കക്ഷികൾ അതീവ സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
നിലവിലെ സമാധാനത്തിനുള്ള അവസരം പ്രയോജനപ്പെടുത്തി മേഖലയിൽ എത്രയും വേഗം സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഇറാൻ-അമേരിക്ക വെടിനിർത്തൽ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മാവോ നിങ് കൂട്ടിച്ചേർത്തു. വൻശക്തികൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലെബനന് നേരെയുള്ള ആക്രമണങ്ങൾ സമാധാന നീക്കങ്ങളെ ബാധിക്കുമെന്ന സൂചനയാണ് ചൈന നൽകുന്നത്.



