ലണ്ടൻ: 2024 ഏപ്രിലിൽ ഗാസയിൽ ചാരിറ്റി സംഘടനയായ വേൾഡ് സെൻട്രൽ കിച്ചന്റെ ദുരിതാശ്വാസ വാഹനവ്യൂഹത്തിന് നേരെയുണ്ടായ മാരകമായ ആക്രമണത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തില്ലെന്ന ഇസ്രായേലിന്റെ തീരുമാനത്തെ നിഷ്ഠൂരവും “നാണംകെട്ടതും” എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ. ഇസ്രായേൽ പ്രതിരോധ സേനയുടെ (IDF) ഈ നടപടിയെ സംയുക്ത പ്രസ്താവനയിലൂടെയാണ് വിദേശകാര്യ മന്ത്രാലയങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചത്.
ലോക മാനുഷിക ദിനത്തിൽ തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ഏറെ വേദനാജനകവും പ്രകോപനപരവുമാണെന്ന് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഏഴ് ദുരിതാശ്വാസ പ്രവർത്തകരുടെയും കുടുംബങ്ങൾക്ക് നീതിയും മറുപടിയും ലഭിക്കാൻ അർഹതയുണ്ടെന്ന് മൂന്ന് രാജ്യങ്ങളും കൂട്ടിച്ചേർത്തു. ഗാസയിൽ യാതൊരുവിധ ഉത്തരവാദിത്തവും കാണിക്കാതെ നടക്കുന്ന “എണ്ണമറ്റ സംഭവങ്ങളിൽ” ഒന്നു മാത്രമാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും ദുരിതാശ്വാസ പ്രവർത്തകർക്ക് സുരക്ഷിതമായി സേവനം ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കാനും ഇസ്രായേലിനോട് രാജ്യങ്ങൾ ആവശ്യപ്പെട്ടു.



