ബെംഗളൂരു : ഷിരൂരിൽ രക്ഷാപ്രവാര്ത്തനങ്ങളിൽ മുന്നേറ്റം. റഡാർ പരിശോധനയില്‍ റോഡില്‍ രണ്ടിടങ്ങളിലായി സിഗ്നല്‍ ലഭിച്ചു. ഇത് അർജുന്റെ ലോറിയുടേതകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിര്‍ണായക ദിശയിലാണെന്ന സൂചനയാണ് സൈന്യവും നല്‍കുന്നത്. സിഗ്‌നല്‍ ലഭിച്ച സ്ഥലങ്ങളിലെ മണ്ണ് അതിവേഗം നീക്കി പരിശോധന നടത്തുകയാണ്. ഇന്ന് ഏഴാം ദിവസമാണ് അര്‍ജുന് വേണ്ടി തെരച്ചില്‍ തുടരുന്നത്. പുഴയിലും കരയിലും റഡാര്‍ ഉ പയോഗിച്ച് തെരച്ചില്‍ നടത്താനായിരുന്നു സൈന്യത്തിന്റെ നീക്കം. അതിനിടയിലാണ് പ്രതീക്ഷ നല്‍കി രണ്ടിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചത്.
അര്‍ജുന്റെ ലോറി റോഡരികിൽ പാർക് ചെയ്തിട്ടുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്റെ സൈഡിൽ ഇപ്പോഴും മണ്‍കൂനയുണ്ട്. നേരത്തെയും ഇവിടെ പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നിരാശയായിരുന്നു. ഇതിന് പുറമെ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്‌നല്‍ കണ്ടെത്താന്‍ ഈ റഡാറുകർക്ക് ശേഷിയുണ്ട്. സ്‌കൂബ ഡൈവേഴേ്‌സിന്റെ തെരച്ചിൽ മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയില്‍ പുരോഗമിക്കുന്നുണ്ട്. പുഴയില്‍ വലിയ രീതിയിൽ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന.
അര്‍ജുന്റെ ലോറി പുഴയിൽ വീഴാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ചു പുഴയിലെ പരിശോധനയും ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.



