കാപ്പ പ്രതിക്കൊപ്പം സി പി എമ്മിൽ ചേർന്ന യദുകൃഷ്ണൻ കഞ്ചാവുമായി പിടിയിൽ

പത്തനംതിട്ട : കഴിഞ്ഞയാഴ്ച കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാൾ  കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. പത്തനംതിട്ട മൈലാടുപാറ സ്വദേശി യദുകൃഷ്ണനെയാണ്  അറസ്റ്റ് ചെയ്തത്. രണ്ടുഗ്രാം കഞ്ചാവ്  ഇയാളില്‍ നിന്നും എക്സൈസ് കണ്ടെടുത്തു.

കോളജ് ജങ്ഷനില്‍ നിന്നും തിങ്കളാഴ്ചയാണ് കഞ്ചാവുമായി പ്രതിയെ എക്സൈസ് പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കാപ്പ കേസ് പ്രതി ശരണ്‍ചന്ദ്രനൊപ്പം യദുകൃഷ്ണനും മറ്റുള്ളവരും കഴിഞ്ഞ വെള്ളിയാഴ്ചയാണ്  സിപിഎമ്മില്‍ ചേര്‍ന്നത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്ന ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയുൾപ്പടെ ആക്രമിച്ച  കേസിലെ പ്രതിയാണ് ശരണ്‍ ചന്ദ്രൻ.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ തുടങ്ങിയവരെല്ലാം  ഇവരെ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. കാപ്പാ കേസ് പ്രതിയെ മന്ത്രി സ്വീകരിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. മുൻ കാല തെറ്റുകൾ തിരുത്താൻ  വേണ്ടി തെറ്റായ രാഷ്ട്രീയവും രീതികളും  ഉപേക്ഷിച്ചാണ് ശരിയുടെ പക്ഷത്തേക്ക്  വന്നതെന്നാണ് മന്ത്രി വീണാ ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്.

Related Articles

- Advertisement -spot_img

Latest Articles