ന്യൂഡൽഹി: രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും ആഗോള സാമ്പത്തിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മോദി സർക്കാറിനുമെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി കോൺഗ്രസ്. ധനമന്ത്രി നിർമല സീതാരാമനെ വിപണിയിൽ കാണാനില്ലെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മാത്രമാണ് അവർ പ്രത്യക്ഷപ്പെടുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു. മോദി സർക്കാറിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഇത്തരമൊരു തകർച്ചയിലേക്ക് തള്ളിയിട്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ ആരോപിച്ചു. രാജ്യത്ത് വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കാൻ പോവുകയാണെന്നും ഈ സർക്കാർ മാറാതെ വിലക്കയറ്റം നിയന്ത്രിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം റായ്ബറേലിയിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു.
തങ്ങളുടെ സാമ്പത്തിക നയങ്ങൾ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ജൻധൻ, മുദ്ര യോജന അക്കൗണ്ടുകൾ അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയുള്ളതാണോ എന്നും ചോദിച്ച് ധനമന്ത്രി എക്സിൽ കുറിച്ച മറുപടിക്ക് പിന്നാലെയാണ് ‘കാണാതായ മന്ത്രി’ പ്രയോഗവുമായി കോൺഗ്രസ് രംഗത്തെത്തിയത്. ധനമന്ത്രി അവകാശപ്പെടുന്ന പദ്ധതികളുടെ പൊള്ളത്തരം വ്യക്തമാക്കാൻ പവൻ ഖേര ചില ഔദ്യോഗിക കണക്കുകളും പുറത്തുവിട്ടു. ധനമന്ത്രി പറയുന്ന 58 കോടി ജൻധൻ അക്കൗണ്ടുകളിൽ 15 കോടിയും (26 ശതമാനത്തിലധികം) നിലവിൽ നിർജീവമാണ്. ഇതിൽ 62 ശതമാനം അക്കൗണ്ടുകളിലും വെറും 1000 രൂപയിൽ താഴെ മാത്രമാണ് നീക്കിയിരിപ്പുള്ളതെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. മുദ്ര പദ്ധതിക്ക് കീഴിലുള്ള നിഷ്ക്രിയ ആസ്തി (എൻ.പി.എ) യാതൊരു സുതാര്യതയുമില്ലാതെ 10 ശതമാനം കടന്നു. ഇതിനുപുറമെ, പി.എം ഇന്റേൺഷിപ്പ് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയത് വെറും 7.34 ശതമാനം പേർ മാത്രമാണ്; 41 ശതമാനം പേരും ഇത് പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. 2025-26 വർഷത്തെ ബജറ്റ് വിഹിതത്തിന്റെ 0.6 ശതമാനം മാത്രമാണ് ഇതിനായി ചെലവഴിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് പെട്രോൾ വിലയിൽ 38 ശതമാനവും ഡീസൽ വിലയിൽ 62 ശതമാനവും വർധനവുണ്ടായി. 2014-ൽ 414 രൂപയായിരുന്ന എൽ.പി.ജി സിലിണ്ടറിന്റെ വില ഇന്ന് 121 ശതമാനം വർധിച്ച് 915 രൂപയിലെത്തി നിൽക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനം കടന്നതായും കോൺഗ്രസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലക്ഷ്പതി ദീദിമാരെക്കുറിച്ച് (സമ്പന്നരായ സഹോദരിമാർ) വാചാലയാകുന്ന ധനമന്ത്രി, രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരായ സ്ത്രീകൾക്ക് മുന്നിൽ ‘കാണാതായ ദീദി’യായി മാറിയിരിക്കുകയാണെന്ന് പവൻ ഖേര പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എപ്പോഴും ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന ശീലമാണുള്ളതെന്നും കോൺഗ്രസ് വിമർശിച്ചു. ആദ്യം 60 ദിവസങ്ങൾ ചോദിച്ചു, പിന്നീട് 60 മാസങ്ങൾ ചോദിച്ചു, ഇപ്പോൾ 2047 വരെയുള്ള സമയമാണ് ചോദിക്കുന്നത്. 2047-ലെ വികസിത ഇന്ത്യയെന്ന വലിയ സ്വപ്നം വിൽക്കുന്ന പ്രധാനമന്ത്രി, അതിനിടയ്ക്കുള്ള വർഷങ്ങളിലെ യഥാർഥ പ്രതിസന്ധികളുടെ കണക്കുകൾ പുറത്തുവിടാൻ തയാറാകുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ 38 ബില്യൺ ഡോളറിന്റെ വൻ കുറവാണുണ്ടായത്. അമേരിക്കയുമാറ്റുള്ള പുതിയ വ്യാപാരക്കരാർ കാരണം ഇന്ത്യയുടെ വ്യാപാര മിച്ചം 9 ബില്യൺ ഡോളറായി ഇടിഞ്ഞു. ഇതിനുപുറമെ, വിപണിയിലെ ആശങ്കകൾ കാരണം സമീപ മാസങ്ങളിൽ മാത്രം 2 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിക്കപ്പെട്ടതെന്നും കണക്കുകൾ നിരത്തി കോൺഗ്രസ് ചൂണ്ടിക്കാട്ടി.



