മെക്സിക്കോ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി സഹ-ആതിഥേയരായ മെക്സിക്കോ. മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജൂലിയൻ ക്വിനോണസ് (22-ാം മിനിറ്റ്), റൗൾ ജിമെനെസ് (31-ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് മെക്സിക്കോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ 1986-ന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരം പോലും ജയിക്കാനായിട്ടില്ലെന്ന 40 വർഷത്തെ ചരിത്ര ശാപമാണ് മെക്സിക്കോ അവസാനിപ്പിച്ചത്.
ശക്തമായ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയെത്തുടർന്ന് നിശ്ചിത സമയത്തിലും ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. ടൂർണമെന്റിലുടനീളം 100 ശതമാനം വിജയ റെക്കോർഡ് നിലനിർത്താൻ മെക്സിക്കോയ്ക്ക് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ അധിക സമയത്തിന്റെ അഞ്ചാം മിനിറ്റിൽ (90+5′) ഇക്വഡോർ താരം പിയറോ ഹിൻകാപിയെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അവസാന നിമിഷങ്ങളിൽ ഇക്വഡോർ 10 പേരായി ചുരുങ്ങി. എതിർ കളിക്കാരനുമായുള്ള തർക്കത്തിനിടെ കൈകൊണ്ട് വായ മൂടിയതിനാണ് താരത്തിന് റെഡ് കാർഡ് ലഭിച്ചത്. ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടോ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോ ആയിരിക്കും മെക്സിക്കോയുടെ എതിരാളികൾ.



