കുദു–കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു–കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ–2 സഫാ മക്കാ കപ്പ് രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ മൂന്ന് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. കുദു പ്രസന്റ്സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ക്രിക്കറ്റ് പോരാട്ടം. സുലൈ ടെക്നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും എംസിഎ ഗ്രൗണ്ടിൽ ഒരു മത്സരവുമാണ് രണ്ടാം വാരത്തിൽ നടന്നത്.

ടെക്നോമാക് ഗ്രൗണ്ട് ഒന്നിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സ്രാക്കോ സ്ട്രൈക്കേഴ്സ് ആറ് റൺസിന് സ്പാർക്കൻസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സ്രാക്കോ സ്ട്രൈക്കേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്പാർക്കൻസ് ക്രിക്കറ്റ് ക്ലബ്ബിന് ആറു വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്രാക്കോ സ്ട്രൈക്കേഴ്സിന്റെ നൗഷാദ് കളിയിലെ താരമായി.

ഗ്രൂപ്പ് സി മത്സരത്തിൽ എഫ്‌സിആർ ക്രിക്കറ്റ് ക്ലബ്ബ് 41 റൺസിന്റെ വിജയം നേടി. എഫ്‌സിആർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തപ്പോൾ കുദു നാഷണൽ ക്രിക്കറ്റ് ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എഫ്‌സിആറിന്റെ സർഫ്രാസ് കളിയിലെ താരമായി.

എംസിഎ ഗ്രൗണ്ടിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഗ്ലോബ് വിൻ ലോജിസ്റ്റിക് കേരള സ്‌ട്രൈക്കേഴ്‌സിനെ 92 റൺസിന് പരാജയപ്പെടുത്തി. ഗ്ലോബ് വിൻ ലോജിസ്റ്റിക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തപ്പോൾ കേരള സ്‌ട്രൈക്കേഴ്‌സിന്റെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 80 റൺസിൽ ഒതുങ്ങി. ഗ്ലോബ് വിൻ ലോജിസ്റ്റിക്കിന്റെ കൈഫ് കളിയിലെ താരമായി. എംസിഎ ഗ്രൗണ്ടിൽ ഹംജിത്തും അർഷാദും, ടെക്നോമാക് ഗ്രൗണ്ട് ഒന്നിൽ ചാക്കോയും റഫീഖും, ടെക്നോമാക് ഗ്രൗണ്ട് രണ്ടിൽ നയ്മുദ്ദീനും കയ്‌സും അമ്പയർമാരായി മത്സരങ്ങൾ നിയന്ത്രിച്ചു.

24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇതുവരെ 14 ടീമുകൾ കളത്തിലിറങ്ങി. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങൾ പൂർത്തിയാകുന്നതോടെ സെമി ഫൈനലും ഫൈനലും ഡിസംബറിൽ നടക്കും. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ആവേശം പകരുന്ന ടൂർണമെന്റിൽ ഓരോ വാരവും ശക്തമായ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.

Related Articles

- Advertisement -spot_img

Latest Articles