റിയാദ്: ഫലസ്‌തീനിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ആയിരം പേർക്ക് ഹജ്ജ് തീർഥാടനത്തിന് സൗകര്യമൊരുക്കി ഇരു ഹറമുകളുടെ സേവകൻ സൽമാൻ രാജാവ്. ഫലസ്‌തീൻ ജനതയിലെ രക്തസാക്ഷികൾ, തടവുകാർ, പരിക്കേറ്റവർ എന്നിവരുടെ കുടുംബങ്ങളിൽ നിന്നുള്ള 1,000 തീർഥാടകർക്കാണ് സ്വന്തം ചെലവിൽ ഹജ്ജ് നിർവഹിക്കാൻ രാജാവ് അവസരം ഒരുക്കിയത്.
ഫലസ്‌തീൻ ജനതയോടുള്ള രാജ്യത്തിൻറെ സ്നേഹവും പിന്തുണയും ഇസ്‌ലാമിക സാഹോദര്യബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയുമാണ് രാജാവിൻറെ തീരുമാനത്തിലൂടെ ലോകത്തിന് നൽകുന്ന സന്ദശമെന്ന് ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രിയും പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ-ഷൈഖ് പറഞ്ഞു. ഉദാരമായ പ്രവർത്തനത്തിന് സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി പറഞ്ഞു
ഫലസ്‌തീകൾക്കുള്ള ഹജ്ജ് ചടങ്ങുകൾ സുഗമമാക്കുന്നതിനും ഫലസ്‌തീൻ തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും സൗകര്യങ്ങളും നൽകുന്നതിനുള്ള പ്രവർത്തങ്ങൾ മന്ത്രാലയത്തിൻറെ കീഴിൽ ആരംഭിച്ചിട്ടുണ്ട്. മക്കയിലെയും മദീനയിലെയും താമസ സൗകര്യമുൾപ്പടെ തീർഥാടകർക്കാവശ്യമായ മുഴുവൻ സേവനങ്ങളും നൽകാനുള്ള സമഗ്ര പദ്ധതി മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിജ്റ 1417ലാണ് രാജാവ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആരംഭിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64,000 ൽ അധികം തീർഥാടകരെ ഇതുവരെ ഈ പരിപാടി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കുന്നതിനും ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയവും മുസ്‌ലിംകളുടെ ഖിബ്‌ലയും ഉൾകൊള്ളുന്ന രാജ്യമെന്ന എന്ന നിലയിൽ ചെയ്യുന്ന സേവനങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.