കുവൈത്ത്: താമസ തൊഴിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി കുവൈത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ 258 പ്രവാസികളെ അറസ്റ്റ് ചെയ്‌തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രിയും ഒന്നാം പ്രധാന മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. നാഷണാലിറ്റി ആൻഡ് റെസിഡൻസി സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൂമിയുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് റെസിഡൻസി അഫേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ആണ് പരിശോധന നടത്തിയത്.
റെസിഡൻസി പെർമിറ്റ്, വിസ കാലാവധി കഴിഞ്ഞവർ, ജോലിയിൽ നിന്നും ഒളിച്ചോടിയ തൊഴിലാളികൾ, വിവിധ കേസുകളിൽ അന്വേഷിക്കുന്നവർ തുടങ്ങിയവരാണ് അറസ്റ്റിലായവരെന്ന് മന്ത്രാലയം അറിയിച്ചു.
താമസ തൊഴിൽ നിയമം ലംഘിക്കുന്നവരെയും നിയമവിരുദ്ധ തൊഴിലാളികളെയും നിരീക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷക്കും പൊതു സമാധാനത്തിനും ഭംഗം വരുത്തുന്നവരെ കണ്ടെത്തുന്നതിനും പരിശോധന തുടരുമെന്നതാണ്. താമസ തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.