റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെ അക്കൗണ്ടിംഗ് ജോലികളിൽ സ്വദേശിവൽക്കരണത്തിന്റെ (സൗദിവൽക്കരണം) നിരക്ക് 40 ശതമാനമായി ഉയർത്താനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം ഒക്ടോബർ 27 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അഞ്ചോ അതിലധികമോ അക്കൗണ്ടൻ്റുമാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ ഈ തീരുമാനം ബാധിക്കും.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (Ministry of Human Resources and Social Development) ആണ് ഈ പ്രഖ്യാപനം നടത്തിയത്. അക്കൗണ്ടിംഗ് പ്രൊഫഷനുകൾക്ക് കുറഞ്ഞ പ്രതിമാസ വേതന പരിധിയും നിശ്ചയിച്ചിട്ടുണ്ട്: ബിരുദധാരികൾക്ക് 6,000 റിയാലും ഡിപ്ലോമ ഉടമകൾക്ക് 4,500 റിയാലും ആയിരിക്കും കുറഞ്ഞ വേതനം.
ഫിനാൻഷ്യൽ മാനേജർ, അക്കൗണ്ടിംഗ് മാനേജർ, ട്രഷറി മാനേജർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻ്റ്, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ ഉൾപ്പെടെ 44-ഓളം വിവിധ അക്കൗണ്ടിംഗ് തസ്തികകളിൽ ഈ സൗദിവൽക്കരണം നടപ്പാക്കും. അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ഘട്ടങ്ങളിലായാണ് ഇത് പൂർത്തിയാക്കുക,
70 ശതമാനം സ്വദേശിവൽക്കരണം ലക്ഷ്യം വെച്ചാണ് പദ്ധതി. രാജ്യത്തെ പൗരന്മാരായ സ്ത്രീപുരുഷന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പുതിയ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



