ഹൈദരാബാദ്: ദാമ്പത്യബന്ധത്തിലെ പരസ്പര സംശയങ്ങൾ രൂക്ഷമായ തർക്കത്തിലേക്ക് വഴിമാറിയതിനെ തുടർന്ന് ഹൈദരാബാദിൽ ബാങ്ക് അസിസ്റ്റൻ്റ് മാനേജർക്ക് ദാരുണാന്ത്യം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഭാര്യയും, ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്ന് ഭർത്താവും സംശയിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൊഹിറിലെ ജില്ലാ സഹകരണ ബാങ്കിൽ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്തിരുന്ന 37-കാരിയായ കൃഷ്ണവേണിയാണ് കൊല ചെയ്യപ്പെട്ടത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ഭർത്താവ് ബ്രഹ്മയ്യയുമായി ഞായറാഴ്ച വൈകുന്നേരം വീട്ടിലുണ്ടായ വഴക്കിനിടെ, ബ്രഹ്മയ്യ ക്രിക്കറ്റ് ബാറ്റ് എടുത്ത് കൃഷ്ണവേണിയുടെ തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണവേണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ മകളുടെയും എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മകൻറെയും മുന്നിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ ഭർത്താവ് ബ്രഹ്മയ്യക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റും മറ്റ് വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു.



