തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെ അപ്രതീക്ഷിത നീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അദ്ദേഹം തന്റെ ഔദ്യോഗിക വാഹനം ഉപേക്ഷിക്കുകയും പോലീസിന്റെ പൈലറ്റോ എസ്കോർട്ടോ ഇല്ലാതെ യാത്ര ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും എ.കെ.ജി സെന്ററിലെ കാറിലാണ് അദ്ദേഹം യാത്ര തിരിച്ചത്.
സാധാരണയായി മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോളുകളോ പോലീസിന്റെ അകമ്പടിയോ ഇല്ലാതെയായിരുന്നു ഈ യാത്രയെന്നത് ഏറെ ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനും നേരിട്ട വലിയ തകർച്ചയെത്തുടർന്ന് പാർട്ടി നേതൃത്വവുമായി ചർച്ച നടത്തുന്നതിനായാണ് അദ്ദേഹം എ.കെ.ജി സെന്ററിലെത്തിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.



