ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ കോൺഗ്രസ് ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം അസമിലെ മുസ്‌ലിം ഭൂരിപക്ഷ സീറ്റുകൾ 35ൽ നിന്ന് 23ലേക്ക് കുറഞ്ഞെങ്കിലും, ലഭ്യമായ സീറ്റുകളിൽ മിക്കതും നിലനിർത്താൻ കോൺഗ്രസിന് സാധിച്ചു. ബരാക് വാലിയിലും ലോവർ അസമിലുമാണ് കോൺഗ്രസ് കൂടുതൽ നേട്ടമുണ്ടാക്കിയത്. അസമിൽ ഇത്തവണ വോട്ട് വിഹിതം 29.84 ശതമാനമായി വർദ്ധിപ്പിച്ച കോൺഗ്രസ്, മത്സരിപ്പിച്ച 20 മുസ്‌ലിം സ്ഥാനാർത്ഥികളിൽ 18 പേരെയും വിജയിപ്പിച്ചു. അബ്ദുസ് സർക്കാർ (1.19 ലക്ഷം), അഫ്താബ് ഉദ്ദീൻ (1.09 ലക്ഷം), തൻസിൽ ഹുസൈൻ (1.08 ലക്ഷം) തുടങ്ങിയവരുടെ റെക്കോർഡ് ഭൂരിപക്ഷം ന്യൂനപക്ഷ വോട്ടുകൾ ഏകപക്ഷീയമായി കോൺഗ്രസിലേക്ക് ഒഴുകിയതിൻ്റെ തെളിവാണ്. അതേസമയം, മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ട എ.ഐ.യു.ഡി.എഫ് വെറും രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി.
പശ്ചിമ ബംഗാളിൽ ഇത്തവണ കോൺഗ്രസ് നേടിയ രണ്ട് സീറ്റുകളിലും വിജയിച്ചത് മുസ്‌ലിം സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ്. തൃണമൂലിനേക്കാൾ കൂടുതൽ മുസ്‌ലിം സ്ഥാനാർത്ഥികളെ (63 പേർ) ബംഗാളിൽ ഇക്കുറി കോൺഗ്രസ് രംഗത്തിറക്കിയിരുന്നു. കേരളത്തിലും സ്ഥിതി സമാനമാണ്; ആകെ തെരഞ്ഞെടുക്കപ്പെട്ട 35 മുസ്ലിം പ്രതിനിധികളിൽ 30 പേരും യു.ഡി.എഫ് സഖ്യത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ അരലക്ഷത്തിലധികം വോട്ടുകൾ നേടി വിജയിച്ച ഒമ്പത് സ്ഥാനാർത്ഥികളും യു.ഡി.എഫിൻ്റേതാണെന്നത് ന്യൂനപക്ഷ മണ്ഡലങ്ങളിലെ സ്വാധീനം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ മത്സരിച്ച അഞ്ച് കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒരാൾ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളയാളാണ്. ഈ നാല് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ പരിശോധിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിനുണ്ടായ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്.



