ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് മുന്നിൽ ഇനി രണ്ട് വഴികൾ മാത്രമാണുള്ളതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് (IRGC). ഒന്നുകിൽ അസാധ്യമായ ഒരു സൈനിക നീക്കം നടത്തുക, അല്ലെങ്കിൽ ഇറാനുമായി ഒരു ‘മോശം കരാറിൽ’ ഏർപ്പെടുക എന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിലുള്ള ഓപ്ഷനുകളെന്ന് സ്റ്റേറ്റ് ടെലിവിഷൻ വഴി പുറത്തുവിട്ട പ്രസ്താവനയിൽ റെവല്യൂഷണറി ഗാർഡ്‌സ് വ്യക്തമാക്കി. ചൈന, റഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ നിലപാടിലുണ്ടായ മാറ്റവും ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധത്തിൽ ഇറാൻ നൽകിയ സമയപരിധിയും ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്.
അതേസമയം, പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ സമർപ്പിച്ച 14 ഇന സമാധാന നിർദ്ദേശങ്ങൾ താൻ ഉടൻ പരിശോധിക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഈ പദ്ധതികൾ സ്വീകാര്യമാകാൻ സാധ്യതയില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞ 47 വർഷമായി ലോകത്തോടും മനുഷ്യത്വത്തോടും ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ ഇനിയും വലിയ വില നൽകേണ്ടതുണ്ടെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാൻ വീണ്ടും പ്രകോപനം സൃഷ്ടിച്ചാൽ കടുത്ത സൈനിക നടപടികൾ ഉണ്ടാകുമെന്ന ഭീഷണിയും അദ്ദേഹം ആവർത്തിച്ചു. ഏപ്രിൽ 8-ന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്.
യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണവില യുദ്ധത്തിന് മുമ്പുള്ളതിനേക്കാൾ 50 ശതമാനം വർധിച്ചു. ആണവായുധങ്ങൾ നേടുന്നതിനേക്കാൾ പ്രധാനം തങ്ങൾക്ക് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണെന്ന് ഇറാന്റെ പാർലമെന്റ് വൈസ് സ്പീക്കർ അലി നിക്സാദ് പറഞ്ഞു. ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇറാനിലാകട്ടെ, യുദ്ധം മൂലം പണപ്പെരുപ്പം 50 ശതമാനം കടന്നതോടെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുകയാണ്. അമേരിക്കയിൽ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരുന്നത് സംബന്ധിച്ച് ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള നിയമതർക്കവും മുറുകുകയാണ്.



