ജയ്‌പൂർ : അമിതമായ ജോലിഭാരവും സൂപ്പർവൈസറുടെ നിരന്തര ഭീഷണിയും കാരണം രാജസ്ഥാനിലെ ജയ്‌പൂരിൽ ഒരു സർക്കാർ സ്‌കൂൾ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു. എസ്.ഐ.ആർ. (തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം) ജോലിയുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന 42-കാരനായ മുകേഷ് ജാംഗിദ് ആണ് ജീവനൊടുക്കിയത്.
ജയ്‌പൂരിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ 15 വർഷമായി അധ്യാപകനായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മുകേഷിനെ ബൂത്ത് ലെവൽ ഓഫീസറായി (ബി.എൽ.ഒ.) നിയമിച്ചത്. വോട്ടർ പട്ടിക തയ്യാറാക്കൽ, അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങിയ അധിക ചുമതലകൾ ഇദ്ദേഹത്തിന് വലിയ ഭാരമായി മാറിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ, “എസ്.ഐ.ആർ ജോലികൾ കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. സൂപ്പർവൈസർ എന്നെ നിരന്തരം ജോലിക്ക് നിർബന്ധിക്കുകയും സസ്പെൻഷൻ ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഇത് എനിക്ക് ഇനി സഹിക്കാനാവില്ല,” എന്ന് മുകേഷ് വ്യക്തമാക്കുന്നു.
സൂപ്പർവൈസറുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് മുകേഷിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസം സമാനമായ ബി.എൽ.ഒ. ജോലി സമ്മർദ്ദം കാരണം അധ്യാപകൻ ജീവനൊടുക്കിയ സംഭവമുണ്ടായതിന് പിന്നാലെയാണ് രാജസ്ഥാനിലും ഈ ദുരന്തം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



