മംഗളൂരു: തന്നെ വിവാഹം ചെയ്യാൻ വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്യുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഹിന്ദു ജാഗരണ വേദികെ പ്രവർത്തകൻ അറസ്റ്റിൽ. പെർഡൂർ ഹിന്ദു ജാഗരണ വേദികെ നായർകോട് യൂനിറ്റ് അംഗമായ പ്രദീപ് പൂജാരി (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വിജനമായ പ്രദേശത്തുകൂടി നടന്നുപോവുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തിയാണ് പ്രദീപ് വീണ്ടും വിവാഹഭ്യർത്ഥന നടത്തിയത്.
യുവതി വിസമ്മതം അറിയിച്ചതോടെ ഇയാൾ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്ന് യുവതിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതേ യുവതി നൽകിയ പരാതിയെത്തുടർന്ന് ശല്യം ചെയ്ത കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. പ്രശ്‌നങ്ങൾ അവസാനിച്ചുവെന്ന ധാരണയിലായിരുന്നു യുവതിയും കുടുംബവും.
വീട്ടിലെത്തിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉഡുപ്പി വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.



