സലാല: ഒമാനിലെ സലാല–മസ്‌കത്ത് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുംറൈത്തിന് സമീപമാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനം റോഡിലുണ്ടായിരുന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശികളായ ബൾക്കീസ് അക്തർ, മകൻ മുഹമ്മദ് സാകിബുൽ ഹസൻ സോബുജ്, മകളുടെ ഭർത്താവ് മുഹമ്മദ് ദിറാറുൽ ആലം എന്നിവരാണ് മരിച്ചത്. സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ.
ആറ് പേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൾക്കീസ് അക്തറിന്റെ മകളും ഒരു കുട്ടിയും സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വർഷങ്ങളായി ഒമാനിൽ താമസിച്ചുവരികയായിരുന്നു ഈ കുടുംബം. മൃതദേഹങ്ങൾ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.



