ദുബൈ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ വാരാന്ത്യത്തിലുണ്ടായ ശക്തമായ പ്രത്യാക്രമണങ്ങളെ തുടർന്ന് ആഗോള ഊർജ്ജ വ്യാപാര പാതയിലെ കപ്പൽ ഗതാഗതത്തിൽ വൻ ഇടിവ്. മേഖലയിലെ മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കാനായി ജൂൺ മധ്യത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രത്തെ പൂർണ്ണമായും പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന പ്രമുഖ മാരിടൈം ട്രാക്കിങ് ഏജൻസിയായ ‘കെപ്ലറി’ന്റെ പുതിയ കണക്കുകൾ പ്രകാരം, ശനിയാഴ്ച വെറും 29 ചരക്കുകപ്പലുകൾ മാത്രമാണ് ഈ കടൽപ്പാത മുറിച്ചുകടന്നത്. ഞായറാഴ്ചയോടെ കപ്പലുകളുടെ എണ്ണം 12 ആയി കുത്തനെ ചുരുങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഗതാഗതം 70 കപ്പലുകൾ എന്ന ഉയർന്ന നിരക്കിൽ എത്തിയ ശേഷമാണ് ഇപ്പോൾ ഈ കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.
തങ്ങൾ അംഗീകരിച്ചതല്ലാത്ത ഇതര കപ്പൽച്ചാലുകൾ ഉപയോഗിക്കരുതെന്ന് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, സുരക്ഷ മുൻനിർത്തി വാരാന്ത്യത്തിൽ കപ്പലുകൾ വിപരീത റൂട്ടുകളിലൂടെ യാത്ര തുടർന്നിരുന്നു. ശനിയാഴ്ച രാവിലെ പനാമ പതാക ഘടിപ്പിച്ച ‘എം/ടി കികു’ എന്ന വാണിജ്യ കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായ ശേഷവും ഒമാൻ്റെ സമുദ്രാതിർത്തിയിലൂടെയുള്ള തെക്കൻ ഇടനാഴി വഴി മണിക്കൂറുകളോളം കപ്പലുകൾ സഞ്ചരിച്ചതായി കെപ്ലറിന്റെ ഉടമസ്ഥതയിലുള്ള ‘മറൈൻ ട്രാഫിക്’ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാൽ യുഎസ് തിരിച്ചടിക്കുകയും ഇറാൻ മറുപടിയായി കുവൈറ്റ്, ബഹ്റൈൻ വ്യോമാതിർത്തികൾക്ക് നേരെ മിസൈൽ വർഷം നടത്തുകയും ചെയ്തതോടെ ഈ വഴിയുള്ള ഗതാഗതവും പൂർണ്ണമായും മന്ദഗതിയിലായി. ട്രാൻസ്പോണ്ടറുകൾ പ്രവർത്തിപ്പിക്കുന്ന കപ്പലുകളെ മാത്രമാണ് വെബ്‌സൈറ്റ് ട്രാക്ക് ചെയ്യുന്നത് എന്നതിനാൽ, ആക്രമണ ഭീഷണി ഒഴിവാക്കാൻ സിഗ്നലുകൾ പൂർണ്ണമായും ഓഫ് ചെയ്ത് കൂടുതൽ ടാങ്കറുകൾ ഇതിലൂടെ കടന്നുപോയിരിക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തോളം കപ്പൽ ജീവനക്കാരെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന രക്ഷാപ്രവർത്തനം ഒമാൻ ഉൾക്കടലിലെ ആക്രമണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതേസമയം, ഗൾഫ് മേഖലയിൽ നിന്ന് പുറത്തേക്ക് പോകുന്നതിനേക്കാൾ കൂടുതൽ കപ്പലുകൾ വാരാന്ത്യത്തിൽ ഉള്ളിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച നാല് സൂപ്പർ ടാങ്കറുകളും ഒരു കണ്ടെയ്നർ കപ്പലും യുഎസ് നാവികസേനയുടെ കടുത്ത സുരക്ഷാ അകമ്പടിയോടെ ഒമാൻ ഇടനാഴി വഴി ഗൾഫിലേക്ക് പ്രവേശിച്ചതായി എച്ച്.എഫ്.ഐ റിസർച്ച് അറിയിച്ചു. എന്നാൽ ഇതേ ദിവസം ഒരു കപ്പൽ പോലും ഈ ഇടനാഴി വഴി പുറത്തേക്ക് പോയിട്ടില്ല. നിലവിലെ സൈനിക നീക്കങ്ങൾ ആഗോള എണ്ണവിപണിയെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, ചർച്ചകൾ പുനരാരംഭിക്കാനും ചൊവ്വാഴ്ച ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ വെച്ച് അടിയന്തര യോഗം ചേരാനും ഇരുരാജ്യങ്ങളും തമ്മിൽ പുതിയ താൽക്കാലിക വെടിനിർത്തൽ ധാരണയിലെത്തിയതായും വിവരങ്ങളുണ്ട്.



