റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ സേനയുടെ വിവിധ വിഭാഗങ്ങളിലേക്ക് നിയമിക്കപ്പെട്ട 328 വനിതാ കേഡറ്റുകൾ കൂടി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. റിയാദിലെ വനിതാ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുള്ള അൽ ബസ്സാമി ബിരുദദാന ചടങ്ങിന് നേതൃത്വം നൽകി. ആഭ്യന്തര മന്ത്രിയും പബ്ലിക് സെക്യൂരിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദിന്റെ മേൽനോട്ടത്തിലാണ് ഏഴാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നത്. അടിസ്ഥാന സൈനിക പരിശീലനം, വിവിധ സുരക്ഷാ ശാസ്ത്രങ്ങൾ, ആധുനിക ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽ മികച്ച പരിശീലനം ലഭിച്ചവരാണ് പുതുതായി സേനയുടെ ഭാഗമാകുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങൾ തുടരുന്നതിന്റെ ഭാഗമായാണ് കൂടുതൽ വനിതകളെ സുരക്ഷാ വിഭാഗങ്ങളിൽ നിയമിക്കുന്നത്. സൈനിക സേവനത്തിന്റെ വിവിധ മേഖലകളിലും ഹജ്ജ്, ഉംറ സുരക്ഷാ സേവനങ്ങളിലും നയതന്ത്ര സുരക്ഷാ വിഭാഗങ്ങളിലും ഇവർ സേവനമനുഷ്ഠിക്കും. സുരക്ഷാ മേഖലയിലെ ഉത്തരവാദിത്തങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കാനുള്ള ശാരീരികവും മാനസികവുമായ കരുത്ത് നേടിയാണ് ഓരോ കേഡറ്റും പുറത്തിറങ്ങുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പരിശീലനങ്ങളിലൂടെ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കാനും വനിതകൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.



