വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലായിരിക്കെ, സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി മധ്യപൂർവേഷ്യയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി വിന്യസിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡി’നെയാണ് മേഖലയിലേക്ക് അയക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത്. നിലവിൽ അറബിക്കടലിലുള്ള ‘യു.എസ്.എസ് എബ്രഹാം ലിങ്കണ്’ പുറമെയാണ് പുതിയ വിന്യാസം. ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ നേരിടാൻ തങ്ങൾ സജ്ജമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അമേരിക്ക നൽകുന്നത്.
ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതാണ് ഏറ്റവും നല്ല കാര്യമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആണവ കരാറിൽ ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉൾപ്പെടെയുള്ള ഓപ്ഷനുകൾ അമേരിക്ക പരിഗണിക്കുന്നുണ്ട്. ആഴ്ചകൾ നീണ്ടുനിൽക്കുന്ന വ്യോമാക്രമണങ്ങൾക്കും സൈനിക നീക്കങ്ങൾക്കുമായി പെന്റഗൺ തയ്യാറെടുപ്പുകൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കാനും സഖ്യകക്ഷിയായ ഇസ്രായേലിന് പിന്തുണ നൽകാനും പുതിയ വിന്യാസം കരുത്തുപകരും.



