കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 53 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് നൊച്ചാട് മുളിയങ്ങൽ സ്വദേശി ചേരമ്പറ്റമീത്തൽ മുഹമ്മദ് റെയ്ഹാനെയാണ് (41) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷക്ക് പുറമെ 2.10 ലക്ഷം രൂപ പിഴയായും പ്രതി ഒടുക്കണം. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകാൻ ജഡ്ജി ദേവൻ കെ. മേനോൻ ഉത്തരവിട്ടു.
2023 ഓഗസ്റ്റിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായ പ്രതി പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന സമയത്താണ് അയൽവാസിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരത കാട്ടിയത്. കുട്ടി സ്കൂൾ അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. പേരാമ്പ്ര ഇൻസ്പെക്ടർ സന്തോഷ്, എസ്.ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്മേൽ അതിവേഗ വിചാരണയാണ് നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.



