ജിദ്ദ: കുവൈത്ത് ഭൂപ്രദേശങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ബുധനാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൗദി കിരീടാവകാശി നിലപാട് വ്യക്തമാക്കിയത്. സഹോദര രാജ്യമായ കുവൈത്തിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച അദ്ദേഹം, തങ്ങളുമായി യാതൊരു പ്രകോപനവുമില്ലാതെ കുവൈത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നാക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.
മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യങ്ങളും സൈനിക നീക്കങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ സുസ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതിന് പിന്നാലെ കുവൈത്തിലെ സമുദ്രജല ശുദ്ധീകരണ നിലയങ്ങളും ഊർജ്ജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അയൽരാജ്യത്തിന്റെ സുരക്ഷയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ രംഗത്തെത്തിയത്.



