വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ കേവലം തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കവെ, അമേരിക്കൻ സേന നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹെഗ്സെത്ത്. ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും മേഖലയിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഉയരുന്നത് ഒഴിവാക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക അടിസ്ഥാന സൗകര്യങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ദൗത്യം ഇനിയും തുടരുമെന്ന് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധം ശക്തമാണെങ്കിലും അമേരിക്കൻ സൈന്യം പിന്മാറില്ലെന്നും, ശത്രുവിനെ പൂർണ്ണമായും തളർത്തുന്നത് വരെ ആക്രമണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘നിരുപാധികമായ കീഴടങ്ങൽ’ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കൂടുതൽ കടുത്ത സൈനിക നീക്കങ്ങൾ ആവശ്യമായി വരുമെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ. യുദ്ധം നീണ്ടുനിൽക്കുന്നത് കൂടുതൽ ആൾനാശത്തിന് കാരണമാകുമെങ്കിലും ഇറാന്റെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമേനി അധികാരമേറ്റതിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ തൊടുത്തുവിട്ടു. ഈ സാഹചര്യത്തിൽ അമേരിക്കൻ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉടൻ മേഖലയിൽ വിന്യസിക്കുമെന്നും ഹെഗ്സെത്ത് അറിയിച്ചു.



