വാഷിങ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും രംഗത്ത്. തങ്ങൾ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിച്ചതായും മേഖലയിലെ യുദ്ധം ഉടൻ അവസാനിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ ഈ നിലപാടിനെ ശക്തമായി തള്ളിക്കൊണ്ടാണ് ഇറാൻ പ്രതികരിച്ചത്. യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയല്ലെന്നും, തങ്ങളുടെ പോരാട്ടം എപ്പോൾ നിർത്തണമെന്ന് തങ്ങൾ തന്നെയാണ് തീരുമാനിക്കുകയെന്നും ഇറാൻ വ്യക്തമാക്കി.
ഇറാൻ ആത്മീയ നേതാവിന്റെ പിൻഗാമിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കും ഇടയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്ന കൃത്യമായ സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ച ഈ പ്രസ്താവനകൾ മേഖലയിലെ സമാധാനശ്രമങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.



