മനാമ: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ ജനവാസ മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. മനാമയിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെ തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ആക്രമണത്തിൽ 29 വയസ്സുള്ള ബഹ്‌റൈൻ സ്വദേശിനിയാണ് മരണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ സൈനിക നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഗൾഫ് മേഖലയിലുടനീളം ഭീതി പരത്തുകയാണ്. ഇതിനുപിന്നാലെ സിത്രയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ബഹ്‌റൈനിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലകളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണമാണ് ഇറാൻ നടത്തുന്നത്. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 102 മിസൈലുകളും 173 ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. സമാധാനപരമായ പാർപ്പിട കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രകോപനപരമായ നടപടികൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



