ടെഹ്‌റാൻ: ഇറാന്റെ മിസൈൽ പദ്ധതികൾ പൂർണ്ണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). തങ്ങളുടെ സൈനിക ശേഷി നശിച്ചുവെന്നത് വെറും അവകാശവാദം മാത്രമാണെന്നും, കൂടുതൽ വിനാശകാരിയായ മിസൈലുകൾ വിന്യസിക്കാനാണ് ഇറാൻ തയ്യാറെടുക്കുന്നതെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. ഒരു ടണ്ണിലധികം ഭാരമുള്ള വാർഹെഡുകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക പ്രൊജക്റ്റൈലുകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും ഇറാൻ വിശദീകരിച്ചു.
ഇസ്രായേലുമായി ചേർന്ന് നടത്തിയ സൈനിക നീക്കത്തിലൂടെ ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെന്നും യുദ്ധം അവസാനിക്കാറായെന്നുമാണ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നത്. എന്നാൽ മേഖലയുടെ ഭാവി തങ്ങളുടെ കൈകളിലാണെന്നും യുദ്ധം എപ്പോൾ നിർത്തണമെന്ന് അമേരിക്കയല്ല തീരുമാനിക്കുന്നതെന്നും ഇറാൻ തിരിച്ചടിച്ചു. സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ തടസ്സമുണ്ടാക്കിയാൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, മിഡിൽ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ-ഇസ്രായേൽ ആസ്തികൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം തുടരുകയാണ്.



