റിയാദ്: സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് സൗദിയിലെ ഇറാൻ അംബാസഡർ അലി രിസാ ഇനായതി വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നുവെന്നും, നിലവിലെ യുദ്ധ സാഹചര്യത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ നിർമ്മിത ‘ഷാഹെദ്’ ഡ്രോണുകൾക്ക് സമാനമായി രൂപമാറ്റം വരുത്തിയ ‘ലൂക്കാസ്’ ഡ്രോണുകൾ ഉപയോഗിച്ച് ശത്രുക്കളാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇറാൻ സൈനിക നേതൃത്വത്തെ ഉദ്ധരിച്ച് അദ്ദേഹം വിശദീകരിച്ചു.റാസ് തനൂറ റിഫൈനറി, ഷൈബ ഓയിൽ ഫീൽഡ് എന്നിവിടങ്ങളിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടന്ന നീക്കങ്ങളിൽ ഇറാന് പങ്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
സൗദി ഭരണകൂടവുമായി താൻ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്വാഭാവികമായ രീതിയിൽ പുരോഗമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഗൗരവമായ പുനഃപരിശോധന വേണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.



