തൃശൂർ: നാട്ടിക മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയും സി.പി.ഐ നേതാവുമായ സി.സി. മുകുന്ദൻ ബി.ജെ.പിയിൽ ചേർന്നു. തൃശൂരിലെ ബി.ജെ.പി ജില്ലാ ആസ്ഥാനമായ ‘നമോഭവനിൽ’ നടന്ന ചടങ്ങിൽ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി അദ്ദേഹം കടുത്ത ഭിന്നതയിലായിരുന്നു. സി.പി.ഐ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഗീത ഗോപിയുടേത് ‘പേയ്മെന്റ് സീറ്റാണെന്ന്’ മുകുന്ദൻ ആരോപിച്ചിരുന്നു.
ഇതിനുപിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ അദ്ദേഹത്തെ സി.പി.ഐയിൽ നിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസ് നേതൃത്വവുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പ്രാദേശിക തലത്തിലെ എതിർപ്പിനെത്തുടർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയാകാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്. സിറ്റിങ് എം.എൽ.എ തന്നെ എൻ.ഡി.എ പാളയത്തിലെത്തിയത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.



