വാഷിംഗ്ടൺ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധസാഹചര്യത്തിന് താൽക്കാലിക ആശ്വാസമായി, ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്കും പവർ പ്ലാന്റുകൾക്കും നേരെ നടത്താനിരുന്ന സൈനിക നീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒടുവിൽ മരവിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി അമേരിക്ക വളരെ ഗുണപരമായ ചർച്ചകൾ നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സൈനിക നടപടികൾ മാറ്റിവെക്കാൻ ഉത്തരവിട്ടതെന്നും ട്രംപ് അറിയിച്ചു. പശ്ചിമേഷ്യയിലെ ശത്രുത അവസാനിപ്പിക്കുന്നതിനും പൂർണ്ണമായ പരിഹാരത്തിനുമായി ഇരുരാജ്യങ്ങളും തമ്മിൽ ഉൽപ്പാദനപരമായ ചർച്ചകളാണ് നടന്നതെന്ന് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ നയതന്ത്ര തലത്തിലുള്ള പുതിയ നീക്കങ്ങൾ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ഇറാന്റെ പക്കൽ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചതായും യുദ്ധം ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ പ്രഖ്യാപനത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും മേഖലയിലെ മറ്റ് സൈനിക നീക്കങ്ങൾ പൂർണ്ണമായും നിർത്തിവെച്ചിട്ടില്ലെന്നും ചർച്ചകളുടെ പുരോഗതി അനുസരിച്ചായിരിക്കും അടുത്ത നടപടിയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.



