ടെൽഅവീവ് /വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് നാവികസേനാ മേധാവി അലിറേസ തങ്‌സിരി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിൽ ഇസ്രായേൽ നടത്തിയ അതിശക്തമായ മിസൈൽ ആക്രമണത്തിലാണ് തങ്‌സിരി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിച്ച് കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതിന് നേരിട്ട് നേതൃത്വം നൽകിയത് ഇദ്ദേഹമാണെന്ന് ഇസ്രായേൽ ആരോപിച്ചു. തങ്‌സിരിക്കൊപ്പം ഇറാന്റെ നാവിക രഹസ്യാന്വേഷണ വിഭാഗം തലവൻ ബെഹ്‌നാം റെസായിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഈ നയതന്ത്ര-സൈനിക നീക്കം ഇറാന്റെ നാവിക ശക്തിയെ തകർക്കുമെന്നും അവിടുത്തെ നാവികസേന ഇനി തിരിച്ചുവരാനാകാത്ത വിധം തകർച്ചയിലാണെന്നും യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രതികരിച്ചു.
ഫെബ്രുവരി 28-ന് ആരംഭിച്ച സംയുക്ത അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങളിൽ ഇതിനകം തന്നെ ഇറാന്റെ വലിയ യുദ്ധക്കപ്പലുകൾ ഭൂരിഭാഗവും തകർക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാസ്പിയൻ കടലിലെ ഇറാനിയൻ നാവിക താവളങ്ങൾക്ക് നേരെയും ശക്തമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇതിനിടെ, റെവല്യൂഷണറി ഗാർഡ്‌സിൽ സേവനമനുഷ്ഠിക്കുന്നവരോട് ജീവൻ രക്ഷിക്കാനായി സ്ഥാനം ഉപേക്ഷിച്ച് മടങ്ങാൻ അഡ്മിറൽ കൂപ്പർ ആഹ്വാനം ചെയ്തു. ഇറാന്റെ പക്കൽ ഇപ്പോഴും ചെറിയ ബോട്ടുകളും തീരത്തുനിന്ന് തൊടുക്കാവുന്ന മിസൈലുകളും ഉണ്ടെന്നത് ഭീഷണിയായി തുടരുന്നുണ്ടെങ്കിലും കമാൻഡർമാരുടെ വിയോഗം അവരെ വലിയ പ്രതിസന്ധിയിലാക്കും.
യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ ഉന്നത നേതൃനിരയിൽ വലിയ ആൾനാശമാണ് സംഭവിച്ചിരിക്കുന്നത്. പരമോന്നത നേതാവ് അലി ഖമേനി, സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാവികസേനാ മേധാവി കൂടി കൊല്ലപ്പെട്ടത് ഇറാന് കനത്ത പ്രഹരമാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ലോകമെമ്പാടും ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഈ സൈനിക നീക്കം അന്താരാഷ്ട്ര വിപണിയിലും വലിയ സ്വാധീനം ചെലുത്തും. ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.



