ന്യൂ ഡൽഹി: വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 160 യാത്രക്കാരുമായി പറന്ന 6E 579 എന്ന ബോയിംഗ് 737 വിമാനമാണ് എൻജിൻ പരാജയപ്പെട്ടതിനെത്തുടർന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ 10:39-ഓടെയാണ് വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ ഉടൻ തന്നെ ‘ഫുൾ എമർജൻസി’ പ്രഖ്യാപിക്കുകയും റൺവേ 28-ൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തു. ഫയർഫോഴ്സ് യൂണിറ്റുകളും ആംബുലൻസുകളും റൺവേയ്ക്ക് സമീപം സജ്ജമാക്കിയിരുന്നു. തുടർന്ന് 10:59-ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
തുർക്കിയിലെ കോറെൻഡൻ എയർലൈൻസിൽ നിന്ന് ഇൻഡിഗോ പാട്ടത്തിനെടുത്ത വിമാനമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻജിൻ തകരാറിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചു. ലാൻഡിംഗിന് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.



