ടെഹ്‌റാൻ: ഹർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ സൈനിക ഇടപെടലിന് അനുമതി നൽകുന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ വോട്ടിനിടാനിരിക്കെ, രൂക്ഷമായ പ്രതികരണവുമായി ഇറാൻ. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ പ്രമേയം പാസായാൽ, ഹർമുസ് കടലിടുക്ക് തുറക്കുന്നതിനായി “പ്രതിരോധ മാർഗ്ഗങ്ങൾ” ഉപയോഗിക്കാൻ യുഎൻ അംഗരാജ്യങ്ങൾക്ക് അനുമതി ലഭിക്കും. എന്നാൽ ഇത്തരം നീക്കങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ആക്രമണകാരികളും അവരെ പിന്തുണയ്ക്കുന്നവരും ഐക്യരാഷ്ട്രസഭയിലൂടെ നടത്തുന്ന ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ രാജ്യം കർശനമായ നിലപാട് സ്വീകരിക്കുമെന്ന സൂചനയും ഇറാൻ നൽകി. ഹർമുസ് കടലിടുക്കിലെ സംഘർഷം ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കെയാണ് ഇറാന്റെ ഈ മുന്നറിയിപ്പ് വരുന്നത്.



