ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇറാഖി കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാമെന്ന് ഇറാൻ സൈനിക വക്താവ് അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശനമായ ഷിപ്പിംഗ് നിയന്ത്രണങ്ങളിൽ നിന്നാണ് ഇറാഖിനെ ഇറാൻ ഒഴിവാക്കിയത്. ‘സഹോദര രാഷ്ട്രം’ എന്ന പരിഗണന നൽകിയാണ് ഇറാഖിന് ഈ ഇളവ് നൽകുന്നതെന്ന് ഇറാൻ സൈനിക കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാനുമായുള്ള ഏകോപനത്തോടെ ഇറാഖി കപ്പലുകൾക്ക് സുരക്ഷിതമായി കടലിടുക്ക് കടക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഈ മാറ്റം ആഗോള എണ്ണ വിപണിയിൽ വലിയ ചലനമുണ്ടാക്കും. ഇറാഖിന്റെ പ്രതിദിനം 30 ലക്ഷം ബാരലോളം വരുന്ന എണ്ണ കയറ്റുമതിക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. കഴിഞ്ഞ ദിവസങ്ങളിൽ ഇറാഖ് അതിർത്തികൾ അടച്ചതും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ അന്ത്യശാസനവും മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, മാനുഷിക പരിഗണന വെച്ചുള്ള ചരക്കുനീക്കങ്ങൾക്കും സൗഹൃദ രാജ്യങ്ങൾക്കും നൽകുന്ന ഈ ഇളവുകൾ സംഘർഷാവസ്ഥയിൽ നേരിയ അയവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



