21.1 C
Saudi Arabia
Monday, April 6, 2026
spot_img

ഇറാനിൽ അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണം ശക്തം: ആറ് കുട്ടികളുൾപ്പടെ 34 മരണം

ടെഹ്‌റാൻ: ഇറാനിലെ വിവിധ പ്രവിശ്യകളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി ഉയർന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി നടന്ന ആക്രമണങ്ങളിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാൻ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം ആറ് കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ടെഹ്‌റാന് സമീപമുള്ള ഇസ്‌ലാംഷഹറിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

ടെഹ്‌റാന് തെക്കുള്ള പുണ്യനഗരമായ ഖോമിലെ ജനവാസ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കൂടാതെ, തെക്കൻ തീരദേശ നഗരമായ ബന്ദർ ലാംഗെയിൽ നടന്ന ആക്രമണങ്ങളിൽ ആറ് പേർക്കും ജീവൻ നഷ്ടമായി. ഇവിടെ കപ്പലുകൾക്കും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ അന്ത്യശാസനത്തിന് തൊട്ടുപിന്നാലെയാണ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഈ കടുത്ത ആക്രമണങ്ങൾ നടന്നത്. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, മേഖലയിൽ 45 ദിവസത്തെ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായും സൂചനകളുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles