ഭോപാൽ : കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ‘മോണാലിസ’ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവിനെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. കുംഭമേളയ്ക്കിടെയുള്ള മോണാലിസയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ പ്രചാരമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് സംശയങ്ങൾ ഉയർന്നതോടെ അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് അവർക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. സ്കൂൾ രേഖകളും മറ്റ് ജനന സർട്ടിഫിക്കറ്റുകളും പരിശോധിച്ച ശേഷമാണ് പെൺകുട്ടി മൈനറാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതും കുടുംബജീവിതം നയിച്ചതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമുള്ള നടപടികളും കേസിന്റെ ഭാഗമായി ഉണ്ടാകും. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന വാർത്ത പുറത്തുവന്നത് വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കേരളത്തിൽ വെച്ചു നടന്ന ഈ വിവാഹം നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിമാറ്റിയിരുന്നു. അന്നത്തെ വിവാഹ ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, രാജ്യസഭാ എം.പി എ.എ. റഹീം തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് വിവാഹം നടന്നതെന്ന ആരോപണങ്ങൾക്കിടെയാണ് മധ്യപ്രദേശ് പോലീസിന്റെ ഈ പുതിയ കണ്ടെത്തൽ. വിവാഹ സമയത്ത് തന്നെ മോണാലിസയുടെ പ്രായം സംബന്ധിച്ച് വലിയ രീതിയിലുള്ള തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ ഊർജിതമായി തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.



