ഇസ്ലാമബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള അതീവ നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് വേദിയാകുന്ന പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ കനത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരം ഇപ്പോൾ പൂർണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിയന്ത്രണത്തിലാണ്. പോലീസും സൈന്യവും സ്പെഷ്യൽ സർവീസ് കമാൻഡോകളും ഉൾപ്പെടെ ഏകദേശം 10,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ചർച്ചകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഇസ്ലാമാബാദിലെ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ‘റെഡ് സോണിലേക്കുള്ള’ (Red Zone) എല്ലാ റോഡുകളും പൂർണ്ണമായി അടയ്ക്കുകയും ബഹുതല സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിനോടകം തന്നെ ഇസ്ലാമാബാദിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചർച്ചകളിൽ പങ്കെടുക്കുന്നവരെക്കുറിച്ചോ അവർ സംസാരിക്കുന്ന വിഷയങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പാകിസ്ഥാൻ അധികൃതർ തയ്യാറായിട്ടില്ല. ആഴ്ചകൾ നീണ്ട കഠിനമായ നയതന്ത്ര നീക്കങ്ങൾക്കും പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾക്കും ശേഷമാണ് ഇത്തരമൊരു ഉന്നതതല ചർച്ചയ്ക്ക് സാഹചര്യം ഒരുങ്ങിയത്. സാങ്കേതികമായ കാരണങ്ങളാൽ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകൾ ശനിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ലോകം ഈ നയതന്ത്ര നീക്കങ്ങളെ ഉറ്റുനോക്കുന്നത്. ഈ ചർച്ചകളിലൂടെ മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് പാകിസ്ഥാനിലെ മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും.



