കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൂഴിക്കൽ സ്വദേശിനി നസ്രീന (16), കൊളത്തറ സ്വദേശി അദ്നാൻ (20) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരിമാരുടെ മക്കളായ ഇവർക്കിടയിലുണ്ടായ ചില തർക്കങ്ങളാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നസ്രീന മാതാവിനും മുത്തശ്ശിക്കുമൊപ്പമാണ് മൂഴിക്കലിലെ വീട്ടിൽ താമസിച്ചിരുന്നത്. നേരത്തെ ഇതേ വീട്ടിൽ താമസിച്ചിരുന്ന അദ്നാനെ ചില പ്രശ്നങ്ങളുടെ പേരിൽ അവിടെനിന്നും പുറത്താക്കിയിരുന്നു. തുടർന്ന് വ്യാജ താക്കോൽ ഉപയോഗിച്ച് വീടിനുള്ളിൽ കടന്ന അദ്നാൻ, ഇന്നലെ അർദ്ധരാത്രിയോടെ നസ്രീനയെ കൊലപ്പെടുത്തുകയും പിന്നാലെ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് കരുതപ്പെടുന്നു. സംഭവസമയം വീട്ടിലെ സി.സി.ടി.വി ഓഫ് ചെയ്ത നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നസ്രീനയുടെ പിതാവ് ഗൾഫിലാണ്. സാഹചര്യത്തെളിവുകൾ പ്രകാരം യുവാവിന്റേത് ആത്മഹത്യയാണെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



