പാലക്കാട്: ലൈസൻസിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ വെടിമരുന്നും പടക്കങ്ങളും സൂക്ഷിച്ച സംഭവത്തിൽ പടക്കനിർമ്മാണ ശാല ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പാറമേക്കാവിന്റെ പടക്കനിർമ്മാണ ശാല ഉടമയും കോട്ടയം സ്വദേശിയുമായ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചിറ്റൂർ തഹസിൽദാർ നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസ് പരിധിയേക്കാൾ വലിയ തോതിൽ സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും ഇവിടെ സംഭരിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു.
തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പടക്കനിർമ്മാണ ശാല പോലീസ് സീൽ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വൻതോതിൽ വെടിമരുന്ന് സൂക്ഷിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. ജില്ലയിലെ മറ്റ് പടക്കനിർമ്മാണ ശാലകളിലും വരും ദിവസങ്ങളിൽ കർശനമായ തുടർപരിശോധനകൾ നടത്തുമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



