ടെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ പ്രാദേശികവും അന്തർദ്ദേശീയവുമായ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് റഷ്യയിലെത്തും. പാകിസ്ഥാൻ, ഒമാൻ എന്നിവിടങ്ങളിലെ നിർണ്ണായക സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മോസ്കോയിലെത്തുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തെ പ്രതിരോധിക്കാനും അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ പിന്തുണ നേടിയെടുക്കാനുമാണ് ഇറാൻ ഈ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശമാണെന്നും സമുദ്രപാതയുടെ സുരക്ഷിതമായ നടത്തിപ്പിനായി ചർച്ചകൾ ആവശ്യമാണെന്നും അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ നാവികസേനയുടെ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാന്റെ നിലപാട്. വരും ദിവസങ്ങളിൽ അമേരിക്കയുമായി നേരിട്ടോ അല്ലാതെയോ ഉള്ള ചർച്ചകൾക്ക് മുന്നോടിയായി റഷ്യ, പാകിസ്ഥാൻ, ഒമാൻ തുടങ്ങിയ തന്ത്രപ്രധാന പങ്കാളികളുമായി ചേർന്ന് ഒരു പൊതുനിലപാട് രൂപീകരിക്കാനാണ് ടെഹ്‌റാൻ ശ്രമിക്കുന്നത്. മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും സൈനിക സഹകരണത്തിലും റഷ്യയുമായുള്ള ചർച്ചകൾ നിർണ്ണായകമായേക്കും.



