ടെഹ്റാൻ/ടെൽ അവീവ്: പശ്ചിമേഷ്യയെ വീണ്ടും സമ്പൂർണ്ണ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ സൈന്യം വ്യോമാകാശ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. തെക്കുപടിഞ്ഞാറൻ ഇറാന്റെ ഖുസെസ്താൻ പ്രവിശ്യയിലുള്ള മാഹ്ശഹർ പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെയാണ് ഇസ്രായേൽ പ്രധാനമായും ആക്രമണം അഴിച്ചുവിട്ടത്. വ്യോമാക്രമണത്തിൽ കാരുൺ പെട്രോകെമിക്കൽ കമ്പനിയുടെ ഒരു ഭാഗം തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാഹ്ശഹറിന് പുറമെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ (Tehran), തബ്രിസ്, കരാജ്, ഇസ്ഫഹാൻ, എന്നീ നാല് പ്രധാന നഗരങ്ങളിലെ സൈനിക-റഡാർ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ഒരേസമയം വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും ഇറാന്റെ പടിഞ്ഞാറൻ വ്യോമപാത ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സും ഇറാൻ സൈന്യവും ഇസ്രായേലിന് നേരെ വൻതോതിൽ മിസൈൽ വർഷം നടത്തിക്കൊണ്ട് കടുത്ത തിരിച്ചടി നൽകി. വടക്കൻ-മധ്യ ഇസ്രായേൽ ലക്ഷ്യമാക്കി രണ്ട് ഘട്ടങ്ങളിലായി ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രായേലിന് നേരെ ഇപ്പോൾ നടത്തിയത് ഒരു ‘മുന്നറിയിപ്പ് വെടിവെപ്പ്’ മാത്രമാണെന്ന് ഐ.ആർ.ജി.സിയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. കാര്യങ്ങൾ നിയന്ത്രിതമായ തലത്തിലാണ് മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതെങ്കിലും ഇസ്രായേൽ പ്രകോപനം തുടർന്നാൽ വരും മണിക്കൂറുകളിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും ഇറാൻ സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
അമേരിക്കയുമായി സമാധാന ചർച്ചകൾ ആരംഭിച്ചതു മുതൽ ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മുന്നണികളിലും സമഗ്രമായ വെടിനിർത്തൽ ഉണ്ടാകണമെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്ന കാര്യമാണ്. ബെയ്റൂത്തിൻറെ തെക്കൻ പ്രാന്തപ്രദേശമായ ദാഹിയയിലടക്കം ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ തങ്ങൾ നിശ്ശബ്ദരായിരിക്കില്ലെന്നും അതി ശക്തമായി പ്രതികരിക്കുമെന്നും ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിന്റെ ഏത് തരത്തിലുള്ള തുടർന്നുള്ള സൈനിക നീക്കങ്ങൾക്കും കനത്തതും അങ്ങേയറ്റം ഖേദകരവുമായ തിരിച്ചടിയായിരിക്കും ഇറാൻ നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ ആദ്യം നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിലൂടെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് മേഖലയിൽ സമാധാനം നിലനിന്നിരുന്നത്. എന്നാൽ നിലവിലെ അതീവ സങ്കീർണ്ണവും ദുർബലവുമായ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് പശ്ചിമേഷ്യ മറ്റൊരു വലിയ യുദ്ധത്തിന്റെ പടിവാതിലിലാണെന്നാണ്.



