ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിലെ ഗുരുതര വീഴ്ചകൾ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ തുടർച്ചയായ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മന്ത്രി സ്വമേധയാ രാജിവെക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഏഴ് ദിവസത്തെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നാളെ മുതൽ സമരം രാജ്യവ്യാപകമാക്കാൻ സംഘടന തീരുമാനിച്ചത്.
യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വലിയ പിന്തുണയോടെ രൂപംകൊണ്ട ‘സി.ജെ.പി’ കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെയും വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരും ആഹ്വാനം ചെയ്തത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് മന്ത്രാലയത്തിന്റെ പരാജയം മൂലം തകർന്നതെന്നും, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് തുടരുന്നത് രാജ്യത്തെ വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്താവിച്ച പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി എന്നിവരും ഈ ജനകീയ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



