ടെഹ്റാൻ: അമേരിക്കൻ ഭരണകൂടത്തെ ഇറാൻ ജനതയ്ക്ക് ഒട്ടും വിശ്വാസമില്ലെന്നും, ഈ അവിശ്വാസം ചരിത്രപരമായ യാഥാർത്ഥ്യങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉണ്ടായതാണെന്നും ഇറാന്റെ ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മൊഹ്സെനി എജൈ കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന 12 ദിവസത്തെ കടുത്ത യുദ്ധത്തെയും നിലവിലെ സംഘർഷങ്ങളെയും മുൻനിർത്തി സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയ്ക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചത്. ഇറാന്റെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്നിം’ ആണ് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന പുറത്തുവിട്ടത്. നിലവിലുള്ള യുദ്ധത്തിൽ ശത്രുക്കളുടെ തലയറുക്കാനും അധിനിവേശം നടത്താൻ എത്തിയവരുടെ കൈകൾ വെട്ടിമാറ്റാനും ഇറാന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വർഷം ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതിന് പിന്നാലെ, രാജ്യത്തെ നയിക്കാൻ രൂപീകരിച്ച മൂന്നംഗ താൽക്കാലിക ഭരണസമിതിയിലെ പ്രധാന അംഗമായിരുന്നു ചീഫ് ജസ്റ്റിസ് മൊഹ്സെനി എജൈ. യുദ്ധത്തിന്റെ ആദ്യദിനം തന്നെയുണ്ടായ കനത്ത ആഘാതത്തിൽ നിന്നും രാജ്യം അതിവേഗം കരകയറിയെന്നും അമേരിക്കൻ ഭീകര സൈന്യത്തിന്റെ അധിനിവേശ നീക്കങ്ങളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായി യാതൊരുവിധത്തിലുള്ള ഒത്തുതീർപ്പുകൾക്കോ വിട്ടുവീഴ്ചകൾക്കോ ഇറാൻ തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ മാരകമായ സൈനിക ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇറാന്റെ വൈദ്യുതി, കുടിവെള്ളം, യാത്രാ ഗതാഗതം തുടങ്ങിയ പൊതു അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ ഈ പുതിയ രാഷ്ട്രീയ പ്രതികരണം. ട്രംപുമായി ഇറാൻ അധികൃതർ ഫോണിൽ ചർച്ച നടത്തുന്നുണ്ടെന്ന യു.എസ് അവകാശവാദങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ഇറാൻ മാധ്യമങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകൾക്ക് പകരം ത തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ എന്ത് വിലകൊടുത്തും പോരാടുമെന്ന തീവ്ര നിലപാടിലാണ് ഇറാന്റെ ജുഡീഷ്യറിയും സൈനിക നേതൃത്വവും ഇപ്പോൾ മുന്നോട്ട് പോകുന്നത്.



